April 27, 2024

Login to your account

Username *
Password *
Remember Me

വാഗ്ഭടാനന്ദ ഗുരുദേവൻ: നവോത്ഥാനത്തിന്റെ അരുണോദയകാഹളം’ ഡോക്യുമെന്ററി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Vagbhatananda Gurudevan: Documentary 'Arunodayakahalam of Renaissance' released by CM Vagbhatananda Gurudevan: Documentary 'Arunodayakahalam of Renaissance' released by CM
കേരളം ഇന്നു കാണുന്ന പ്രത്യേകതകൾ കൈവരിച്ചത് വാഗ്ഭടാനന്ദ ഗുരുവിനെ പോലുള്ള മഹത്തുക്കളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവരുടെ ജീവിതം സമൂഹത്തെ ജീർണതയിൽനിന്നു മാറ്റിയെടുക്കുന്നതിന് ഉഴിഞ്ഞുവച്ചതായിരുന്നു. അവർ ധാരാളം എതിർപ്പുകൾ നേരിട്ടതായി ചരിത്രം പറയുന്നുണ്ട്. എന്നാൽ ലക്ഷ്യത്തിൽ നിന്നു പിന്മാറാൻ അവർ തയാറായില്ല. ആ ഉദ്യമങ്ങളുടെ ഭാഗമായാണ് രാജ്യം ശ്രദ്ധിക്കുന്ന പ്രത്യേക സമൂഹമായി കേരളം മാറിയത്. വാഗ്ഭടാനന്ദ ഗുരുവിൻറെ ദീർഘകർശിത്വത്തിൻറെ തെളിവായാണ് അദ്ദേഹത്തിൻറെ അനുയായികൾ സ്ഥാപിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്നു ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ. ജയകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർമ്മിച്ച ‘വാഗ്ഭടാനന്ദഗുരുദേവൻ - നവോത്ഥാനത്തിന്റെ അരുണോദയകാഹളം’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനവും ഡിവിഡി പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ കമലിന്റെ അദ്ധ്യക്ഷതയിൽ വിഖ്യാതചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഡിവിഡി ഏറ്റുവാങ്ങി. സംവിധായകനായ കെ. ജയകുമാറിനെ യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി ഉപഹാരം നല്കി ആദരിച്ചു. ജയകുമാറിന്റെ മറുപടിപ്രസംഗത്തിനുശേഷം ഡോക്യുമെന്ററിയുടെ പ്രഥമപ്രദർശനം നടന്നു. മുഖ്യമന്ത്രിയും മുൻമന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെപി മോഹനൻ തുടങ്ങിയവരും അനവധി സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയനായകരും പ്രദർശനം കണ്ടു.
കേരളനവോത്ഥാനചരിത്രത്തിലെ ഉദയതേജസായ ഗുരു വാഗ്ഭടാനന്ദൻ ആദ്ധ്യാത്മികദർശനത്തെ ഭൗതികസാമൂഹികജീവിതത്തിൽ പ്രയോഗവത്ക്കരിച്ചതിലൂടെ വരുത്തിയ മാറ്റം ഡോക്യുമെന്ററി ആവിഷ്ക്കരിക്കുന്നു. മറ്റ് ആദ്ധ്യാത്മികചിന്തകരിൽനിന്നു വ്യത്യസ്തനായി അനീതികൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടങ്ങൾ നടത്തിയ കർമ്മയോഗിയായ ഗുരുവിന്റെ പുതിയകാലത്തെ പ്രസക്തിയിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ ഒരുമണിക്കൂർ ചിത്രം.
ആത്മീയാചാര്യൻ എന്ന നിലയിൽനിന്ന് സാമൂഹികപരിഷ്ക്കർത്താവും നവോത്ഥാനനായകനും എന്ന പദവിയിലേക്കു വികസിച്ച സവിശേഷവും അവിസ്മരണീയവും പ്രചോദകവുമായ ജീവിതവും ദർശനവും പ്രവർത്തനങ്ങളും ലോകത്തെ പരിചയപ്പെടുത്തുന്ന ചിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാമൂഹികാവസ്ഥയും വരച്ചുകാട്ടുന്നു.
വടക്കേമലബാറിലെ പാട്യത്ത് വയലേരി ചീരുവമ്മയുടെയും സംസ്കൃതപണ്ഡിതനും കവിയും പുരോഗമനചിന്താഗതിക്കാരനും ആയിരുന്ന തേനങ്കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരിക്കളുടെയും മകനായി 1885 ഏപ്രില്‍ 27-നു ജനിച്ച കുഞ്ഞിക്കണ്ണൻ വാഗ്ഭടാനനദനായി വളർന്നത് ആഴത്തിലുള്ള പഠനത്തിലൂടെ ആർജ്ജിച്ച അസാമന്യമായ വാഗ്വിലാസം‌കൊണ്ടാണ്. ആ വാഗ്ചാതുരിയിൽ വിസ്മയിച്ച് ബ്രഹ്മാനന്ദശിവയോഗിയാണ് ഒരു ശ്ലോകത്തിലൂടെ വാഗ്ഭടാനന്ദനെന്നു നാമകരണം ചെയ്യുന്നത്.
‘ക്ഷണമെഴുന്നേല്പിൻ! അനീതിയോടെതിർപ്പിൻ!’ എന്ന പ്രാർത്ഥന ചൊല്ലിപ്പഠിപ്പിച്ച് വടകരയ്ക്കടുത്ത് കാരയ്ക്കാട്ട് അദ്ദേഹം രൂപം നല്കിയ ‘ആത്മവിദ്യാസംഘം’ പരിഷ്ക്കരണപ്രവർത്തനങ്ങളിലാണ് ഊന്നിയത്. ഇതിൽ അസ്വസ്ഥരായ ജാതിമേധാവിത്വം അവർക്കു തൊഴിലും വിദ്യാഭ്യാസവും വായ്പയും ജീവിതം‌തന്നെയും നിഷേധിച്ചു. അതിനെ നേരിടാൻ അവർ തുടങ്ങിയ സ്കൂളൂം വായ്പയ്ക്കുള്ള ‘ഐക്യനാണയസംഘ’വും തൊഴിലിനുള്ള ‘ഉരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘ’വും ഗുരുവിന്റെ ദീർഘദർശനം വിളംബരം ചെയ്തു വളർന്നുനില്ക്കുന്നു. ഈ കൂലിവേലക്കാരുടെ സംഘമാണ് ഇന്നത്തെ ‘ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി’.
ശ്രീനാരായണഗുരുവിന്റെ നിലപാടിനെ സ്വാധീനിച്ച ഇരുവരുടെയും ചരിത്രപ്രസിദ്ധമായ സംവാദവും ഡോക്യുമെന്ററി പുനരാവിഷ്ക്കരിക്കുന്നു. കർഷകസംഘം അടക്കം പലതിനും പ്രചോദനമായ ഗുരുവിനു കേരളചരിത്രത്തിൽ അർഹമായ സ്ഥാനം ഉറപ്പിക്കാൻ പോന്നതാണ് ഡോക്യുമെന്ററി.
ഗുരുവിന്റെ രചനകളെയും അദ്ദേഹത്തിന്റെ ജീവിതവും ദർശനവും ആവിഷ്ക്കരിക്കുന്ന ഗ്രന്ഥങ്ങളെയും ലേഖനങ്ങളെയും ഓർമ്മക്കുറിപ്പുകളെയും അധികരിച്ചും ചരിത്രപണ്ഡിതരും ആത്മവിദ്യാസംഘത്തിന്റെ മുതിർന്ന പ്രവർത്തകരും കാരക്കാട്ടെയും പരിസരങ്ങളിലെയും മുതിർന്ന തലമുറയിൽപ്പെട്ടവരുമൊക്കെയായി ദീർഘമായി സംസാരിച്ചുമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം വികസിപ്പിച്ചിട്ടുള്ളത്.
ഡോക്യുമെന്ററിയുടെ സഹസംവിധാനം അജയ് ശിവറാമും ഛായാഗ്രഹണം സി. ആർ. പ്രതാപനും എഡിറ്റിങ് സുരാജ് രാജേന്ദ്രനും നിർവഹിച്ചിരിക്കുന്നു. പ്രൊഫസർ അലിയാർ, രാജശ്രീ വാര്യർ, ശ്രീകുമാർ മുഖത്തല, ഗിരീഷ് പുലിയൂർ എന്നിവരാണു ശബ്ദം നൽകിയത്. കാവാലം ശ്രീകുമാറും കല്ലറ ഗോപനും ആലപിച്ചിരിക്കുന്ന ഡോക്യുമെന്ററിയിലെ ഗാനങ്ങൾക്കു സംഗീതം നല്കിയിരിക്കുന്നത് കല്ലറ ഗോപനാണ്. പശ്ചാത്തലസംഗീതം ഒ. എസ്. സുനിൽകുമാറും. എൻ. ഹരികുമാർ ശബ്ദമിശ്രണവും മിഥുൻ റിഷാൻ സൗണ്ട് ഡിസൈനും അനി എം. അർജുൻ മ്യൂസിക് റെക്കോർഡിങ്ങും നിർവ്വഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ ഇലസ്ട്രേഷനുകൾ ഭട്ടതിരി, ആലിസ് മഹാമുദ്ര, ഹരി വർമ്മ, മഹേഷ് നമ്പ്യാർ എന്നിവർ ചെയ്തിരിക്കുന്നു. വാതിൽപ്പുറചിത്രീകരണം ചിത്രാഞ്ജലിയിലും സ്റ്റുഡിയോ ശ്രീ മൂവീസിലും കളറിങ് വിസ്റ്റ വിഎഫ്എക്സിലുമാണ്.
Rate this item
(0 votes)
Last modified on Friday, 29 October 2021 17:52
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.