May 03, 2024

Login to your account

Username *
Password *
Remember Me

അഞ്ച് ലക്ഷത്തോളം പേരെ വരവേല്‍ക്കാന്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍: 24ന് മുഖ്യമന്ത്രി തിരിതെളിയിക്കും

Bekal Beach Festival to welcome 5 lakh people: The Chief Minister will inaugurate it on 24th Bekal Beach Festival to welcome 5 lakh people: The Chief Minister will inaugurate it on 24th
കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് നിറം പകരാന്‍ 5 ലക്ഷത്തോളം പേര്‍. ഡിസംബര്‍ 24ന് അരങ്ങേറുന്ന ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിക്കും. 10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങുന്നത്. വ്യത്യസ്ത ഭാഷകളേയും സംസ്കാരത്തേയും ഒരുപോലെ ഹൃദയത്തിലേറ്റു വാങ്ങുന്ന കാസര്‍കോടിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാകും ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ്. കലാസാംസ്ക്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്ഫെസ്റ്റിവല്‍ എന്നിവ കാഴ്ച്ചക്കാരുടെ മനംകവരും. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടു പരിചയിച്ച ബീച്ച് സ്പോര്‍സാണ് മേളയുടെ പ്രധാന ആകര്‍ഷണം.
ചരിത്രമുറങ്ങുന്ന കാസര്‍കോടിന്‍റെ മുഖമാകും ബേക്കല്‍ ഇന്‍റര്‍ നാഷണല്‍ ബീച്ച് ഫെസ്റ്റില്‍ പ്രതിഫലിക്കുകയെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു. നിരവധി സംസ്കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്‍റെ തനത് പൈതൃകവും ലോകത്തിന് പരിചയപ്പെടുത്താനാകും. അതോടൊപ്പം നാടിന്‍റെ ഐക്യം വിളിച്ചോതുന്ന മേള കൂടിയാണിത്. പ്രാരംഭ ഘട്ടം മുതല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. നാടിന്‍റെ തനിമയുടെയും സംസ്കാരത്തിന്‍റെയും പരിച്ഛേദം ആയിരിക്കും ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
ചന്ദ്രഗിരി , തേജസ്വിനി , പയസ്വിനി എന്നീ മൂന്നു വേദികളിയായിയാണ് പരിപാടികൾ അരങ്ങേറുക . പ്രധാന വേദിയായ ചന്ദ്രഗിരിയിൽ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും, തേജസ്വിനിയിൽ കുടുംബശ്രീ പ്രവർത്തകുരുടെ പരിപാടികളും,പയസ്വിനിയിൽ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അരങ്ങേറും . പ്രധാന വേദിയിൽ പരിപാടികൾ തുടങ്ങുന്നതിനു മുന്നോടിയായി രാഷ്ട്രീയ സാംസകാരിക സാഹിത്യ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സാംസ്കാരിക പ്രഭാഷണങ്ങൾ നടത്തും. ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകൾ വില്പന നടത്തിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷത്തോളം പേരെ പ്രതിക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറുക .
"കലാകായിക സാംസ്‌കാരിക വൈവിധ്യങ്ങളടങ്ങിയ ഒരു കൊച്ചു ഭാരതമാണ് കാസർഗോഡ്. നാനാ മത വൈവിധ്യമുള്ള കാസർകോടിന്റെ ചരിത്രം ഈ മഹോത്സവത്തിലൂടെ പുറം ലോകമറിയണമെന്നും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. പറഞ്ഞു.ബേക്കലിന്റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക . സ്വകര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏക്കർ ഭൂമി പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നടത്തുന്ന വികസന പരിപാടിയിൽ, കേരള സർക്കാർ 10 ലക്ഷം രൂപയും, സ്വകാര്യ കമ്പനിയായ ആസ്മി ഹോളിഡേയ്സ് 26 ലക്ഷം രൂപയും ,ഇതുവരെ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച 80 ലക്ഷം രൂപയും, 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് മുഖേനയും , തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട് . ഒന്നേകാൽ കോടി രൂപയോളം ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ. പത്രസമ്മേളനത്തിൽ അറിയിച്ചു .
കലാപരിപാടികളും സാഹസിക വിനോദ റൈഡുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പടെ നിരവധി പരിപാടികള്‍ അരങ്ങേറും. ഇരുന്നൂറില്‍പ്പരം സ്റ്റാളുകളാണ് മേളയെ ആകര്‍കമാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിക്കുന്ന നവോത്ഥാന ചിത്ര മതിൽ ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, റോബോട്ടിക് ഷോയും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പുഷ്പപ്രദര്‍ശനവും ഉദ്ഘാടനം ചെയ്യും. ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍സ്പോട്ട്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ലവര്‍ ഷോ, റോബോട്ടിക്ക് ഷോ, കള്‍ച്ചറല്‍ ഷോ സാന്‍ഡ് ആര്‍ട്ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ചകളാണ് ബേക്കല്‍ ഇന്‍റര്‍ നാഷണല്‍ ബീച്ച് ഫെസ്റ്റ് ഇന്ത്യയിലെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി കരുതി വച്ചിരിക്കുന്നത്. സഞ്ചാരികളെ ആകർഷിപ്പിക്കാനായി ബേക്കൽ ബീച്ചിലെ ആകാശത്തു വർണ വിസ്മയങ്ങളൊരുക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ അടങ്ങുന്ന പട്ടം പറത്തൽ മേളയും സംഘടിപ്പിക്കും.
കാസര്‍കോടിന്‍റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ ഫെസ്റ്റില്‍ കാസര്‍കോടിന്‍റെ സംസ്കാരം, ചരിത്രം, രുചികള്‍ എന്നിവയും സന്ദര്‍ശകര്‍ക്കു പകര്‍ന്നു നല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിംപോസിയങ്ങളും ഉണ്ടാകും. വിനോദസഞ്ചാരഭൂപടത്തില്‍ കീര്‍ത്തി കേട്ട കാസര്‍കോടിന്‍റെ ബേക്കല്‍ കോട്ട പ്രധാന ആകര്‍ഷണമാകും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്ച സമ്മാനിക്കും.
ഫൈസ്റ്റിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാസര്‍കോടിന്‍റെ തനത് കലാരൂപങ്ങള്‍ അനുഭവവേദ്യമാക്കുന്ന തരത്തില്‍ പ്രത്യേക പാക്കേജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'യാത്രാശ്രീ' എന്ന പേരിലാണ് പാക്കേജുകള്‍ ഒരുക്കുന്നത്. കാസറഗോഡിന്‍റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം, അലാമിക്കളി, യക്ഷഗാനം, പരമ്പരാഗത ഭക്ഷണങ്ങള്‍ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് കലാസ്വാദനത്തിനുള്ള വേദിയൊരുങ്ങുന്നത്. പ്രശസ്ത കലാ സംഘങ്ങളുടെ പരിപാടികളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്‍റെയും ആവേശത്തിന്‍റെയും കൊടുമുടിയില്‍ എത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ നടക്കുന്നത്. നൂറിന്‍ സിസ്റ്റേഴ്സ്, സിത്താര, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവര്‍ കലയുടെ വര്‍ണ പ്രപഞ്ചം തീര്‍ക്കും
കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവല്‍ ടിക്കറ്റുകളുടെ വില്‍പന നടത്തുന്നത്.സഹകരണ ബാങ്കുകള്‍ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ക്യു ആര്‍ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുക. ടിക്കറ്റ നിരക്ക് മുതിര്‍ന്നവര്‍ക്ക് യഥാക്രമം 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഈടാക്കുക . ഉപയോഗിച്ച ടിക്കറ്റുകൾക്കു ദിവസേന ലക്കി ട്രൗ കോണ്ടെസ്റ്റു വഴി സ്വർണ്ണനാണയം ലഭിക്കും .ബേക്കൽ ഫെസ്റ്റിൽ ദിവസേന വരുന്ന മാലിന്യങ്ങൾ അതാതു ദിവസം റീസൈക്കിൾ ചെയ്യാൻ സ്വകാര്യ കമ്പനിയായ ആസ്മി വേസ്റ്റ് മാനേജ്‌മന്റ് സിസ്റ്റത്തെ ഏല്പിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു .
ബി.ആര്‍.ഡി.സി എം.ഡി, പി.ഷിജിന്‍, കൾച്ചറൽ ഇവന്റ് കോർഡിനേറ്റർ, ജ്യോതി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ, മണികണ്ഠൻ, ബി.ആർ.ഡി.സി എം ഡി പി.ഷിജിൻ, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, പ്രോഗ്രാം കമ്മിറ്റി കൺവീനർ, ഹക്കിം കുന്നിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, കെഇഎ ബേക്കർ, ആസ്മി ഹോളിഡേയ്‌സ് എം.ഡി കുഞ്ഞബ്ദുള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) ആണ് ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.