തിരുവനന്തപുരം : ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സിന്തറ്റിക് ലഹരികൾ മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. ലഹരിക്കടിപ്പെട്ടവരെ തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമാകേണ്ടത്. എക്സൈസും പൊലീസും ലഹരിക്കെതിരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നും സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിൽ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ലഹരിക്ക് അടിമകളായ ആളുകളെ ഇതിൽ നിന്ന് മുക്തരാക്കണം. അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കണം. സൈബർ കുറ്റകൃത്യങ്ങൾ പെരുകിയ കാലമാണ്. പൊലീസിലെ ചില സേനാംഗങ്ങൾ അത്യപൂർവമായി തെറ്റായ രീതിയിൽ പെരുമാറുന്നു. സമൂഹത്തിൽ ക്രിമിനൽ സ്വഭാവമുള്ളവരുമായി ചങ്ങാത്തം കൂടലോ അത്തരത്തിലുള്ളവരുമായി ബന്ധമുണ്ടെന്ന് പ്രതീതി സൃഷ്ടിക്കലോ പൊലീസ് സേനക്ക് ചേർന്നതല്ല. അനാശാസ്യ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാൻ ഇടവരരുത്. സേവനമാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലഹരിക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ. സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊലീസ്-എക്സൈസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. എഡിജിപി മനോജ് എബ്രഹാമിനാണ് ഏകോപന ചുമതല. എക്സൈസ് കമ്മീഷണറും നോഡൽ ഓഫീസറാകും. ഇരു വകുപ്പുകളും ചേർന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡേറ്റാ ബേസ് തയ്യാറാക്കും. അന്തർ സംസ്ഥാന ബസുകളിലും വാഹനങ്ങളിലും സംയുക്ത പരിശോധന നടത്തും. എക്സൈസിന് ആവശ്യമായ സൈബർ സഹായം പൊലീസ് ഉടൻ ചെയ്യും. കേസുകളിൽ നിന്നും കുറ്റവിമുക്തരായ ലഹരി കേസ് പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിൽപ്പന ഏകോപ്പിക്കുന്നതായി കണ്ടെത്തി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജില്ലാ പൊലിസ് മേധാവിമാരും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരും യോഗം ചേരണമെന്നും ഇന്റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു.