തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നടത്തിയ പ്രസംഗത്തിൽ തുഷാർ ഗാന്ധിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ബിജെപിയുടെ പരാതി. കലാപ ശ്രമത്തിനും വിദ്വേഷ പ്രസംഗത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തുഷാർ ഗാന്ധിയെ തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ട് പേരാണ് പരാതിക്കാർ. നെയ്യാറ്റിൻകര പൊലീസിൽ നൽകിയ പരാതിയിൽ സംഘാടകർക്ക് ഒപ്പം ചേർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്നുമാണ് പരാതി. രണ്ടും സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ്.
അതിനിടെ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗൺസിലർ മഹേഷ് അടക്കം 5 പേർ അറസ്റ്റിലായി. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് ബിജെപി - ആർഎസ്എസ് പ്രവർത്തകരായ മഹേഷ്, കൃഷ്‌ണ കുമാർ, ഹരി കുമാർ, സൂരജ്, അനൂപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിൽ ഇന്നലെയെത്തിയ തുഷാർ ഗാന്ധി ഇവിടെ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഭവങ്ങൾ. രാജ്യത്തെ ബാധിച്ച കാൻസറാണ് ആർഎസ്എസ് എന്നായിരുന്നു തുഷാർ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞത്. ഇതിൽ പ്രതിഷേധിച്ച ബിജെപി - ആർഎസ്എസ് പ്രവർത്തകർ മടങ്ങിപ്പോകാനിറങ്ങിയ തുഷാർ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ് അനുകൂല മുദ്രാവാക്യം മുഴക്കി. തിരിച്ച് ആർഎസ്എസ് മൂർദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയാണ് തുഷാർ ഗാന്ധി ഇവിടെ നിന്നും മടങ്ങിപ്പോയത്.