പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നും ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാതെ അവരെ ബുദ്ധിമുട്ടിക്കാമെന്നും കരുതുന്ന ആരോടും ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനും അതുവഴി സർക്കാരിന്റെയും ജീവനക്കാരുടെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതിന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ബോധവ്തകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമ പദ്ധതികളിലും വികസന പദ്ധതികളിലും മാതൃകാപരമായ ഇടപെടലുകൾ സംസ്ഥാന സർക്കാർ നടത്തുമ്പോൾത്തന്നെ അതിൽ നിന്ന് എന്തെങ്കിലും ലാഭമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന ചെറിയ വിഭാഗം സർക്കാർ ജീവനക്കാർക്കിടയിൽ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾ നടത്തുന്ന കളവ് ആരും അറിയില്ല എന്നാണ് അവർ കരുതുന്നത്. പുതിയ കാലത്ത്, ഓരോ നീക്കവും നിരീക്ഷിക്കാനും തെറ്റായ ഇടപെടലുകളുണ്ടായാൽ വേണ്ട നടപടി എടുക്കാനും ബുദ്ധിമുട്ടോ തടസമോ ഇല്ലെന്നത് അത്തരക്കാർ ഓർക്കണം. അവരെക്കുറിച്ചുള്ള വിശദമായ വിവരശേഖരണവും അന്വേഷണവും സർക്കാർ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.