തൊടുപുഴ: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ അമ്മ തങ്കമ്മയുടെയും മകൾ ഷിമയുടേയും ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദുവിന്റെയും മൃതദേഹമാണ് കണ്ടെടുത്തത്. സോമനേയും ഭാര്യ ജയയേയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തങ്കമ്മയുടെ മൃതദേഹമണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും കണ്ടെത്തി. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപം പുലർച്ചെ മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെ അൽപം ശമിച്ചിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തെരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘമെത്തും. തൃശൂരില്‍ നിന്നുള്ള സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
സമീപത്തുള്ളവരെ അടുത്തുള്ള സ്കുളിലേക്ക് മാറ്റിപാർപ്പിക്കും.