March 29, 2024

Login to your account

Username *
Password *
Remember Me

എക്‌സൈസിന്റെ ഓണക്കാല എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് 5 മുതൽ

തിരുവനന്തപുരം: ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ഡ്രൈവ് നാളെ (ഓഗസ്റ്റ് 5)ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സെപ്റ്റംബർ 12ന് രാത്രി 12 മണി വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും മയക്കുമരുന്നിന്റെയും കളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം ചേർന്നും എക്‌സൈസ് ഫലപ്രദമായ ഇടപെടൽ നടത്തും. മയക്കുമരുന്ന് ഉപയോഗം തടയാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഊർജിതമായ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.

ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് രൂപീകരിക്കും. എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കാകും ചുമതല. പരാതികൾ വന്നാൽ ഉടൻ ഇടപെടാൻ വേണ്ടിയാണ് ഈ സംവിധാനം. റെയിഞ്ച്-സർക്കിൾ-സ്‌ക്വാഡ് ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരെ രണ്ട് ടീമായി തിരിച്ച് ഓരോ ടീമും ഒന്നിടവിട്ട ദിവസങ്ങളിൽ തീവ്രയജ്ഞ പരിപാടി നടത്തും. അബ്കാരി/എൻഡിപിഎസ് കുറ്റകൃത്യങ്ങളിൽ മുൻപ് ഏർപെട്ടവരെ സൂക്ഷ്മമായി നിരീക്ഷിക്കും. മദ്യമയക്കുമരുന്ന് കടത്ത് കേസിൽ പെട്ടവരുടെയും വ്യാജമദ്യ വിൽപ്പന നടത്തുന്നയാളുകളുടെയും പട്ടിക തയ്യാറാക്കി കർശനമായി നിരീക്ഷിക്കും.

അന്തർസംസ്ഥാന കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി നിരന്തര സമ്പർക്കം പുലർത്തണം. പൊലീസ്-വനംവകുപ്പ് എന്നിവരുമായും ചേർന്നാകും പ്രവർത്തനം. കാസർഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധയോടെ മുഴുവൻ സമയ അതിർത്തി പട്രോളും വാഹനപരിശോധനയും നടത്തും. മൈനർ ചെക്ക് പോസ്റ്റുകളിലും 24 മണിക്കൂർ വാഹന പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ചെക്ക്‌പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണവും കാര്യക്ഷമമാക്കും. കൃത്യമായി നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയുമുണ്ടാകും. ബെവ്‌കോ വഴി വിതരണം ചെയ്യാൻ സർക്കാർ പെർമിറ്റ് ഉപയോഗിച്ച് മദ്യം കൊണ്ടുവരുന്ന വാഹനങ്ങളിൽ അനധികൃതമായി മദ്യം കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ചെക്ക്‌പോസ്റ്റുകളിലും മറ്റ് സ്ഥലങ്ങളിലും പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും ഉൾനാടൻ ജലഗതാഗത പാതകളിലും പട്രോളിംഗ് നടത്തും. വനമേഖലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജവാറ്റ്, കഞ്ചാവ് കൃഷി എന്നിവ കണ്ടുപിടിച്ച് നശിപ്പിക്കുന്നതിനുള്ള റെയ്ഡുകളാണ് നടത്തുക. അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായും പലരും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ട്രെയിനുകളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കും

വാഹനപരിശോധനാ വേളയിൽ യാത്രക്കാരോട് മാന്യമായി പെരുമാറാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. സ്ത്രീകളോട് ബഹുമാനപൂർവമായ ഇടപെടൽ ഉറപ്പാക്കണം. പരമാവധി വനിതാ ഓഫീസർമാരുടെ സാന്നിധ്യം ഉണ്ടാകണം. വീടുകളിലെയും സങ്കേതങ്ങളിലെയും റെയ്ഡുകളിൽ നിർബന്ധമായും വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു.

പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിൻറെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിക്കാനും നിർദേശമുണ്ട്. ആലത്തൂരിലും പറളിയിലുമുള്ള ചെക്കിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കും. കള്ള് ചെത്ത് തോട്ടങ്ങളിൽ അനധികൃത പ്രവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരന്തരം പരിശോധന നടത്തും. 6%ൽ കൂടുതൽ ഈഥെയ്ൽ ആൽകഹോൾ അടങ്ങിയ കള്ള് വിൽക്കുന്ന കള്ളുഷാപ്പുകളിൽ പ്രത്യേകം നിരീക്ഷണമുണ്ടാകും. ബാറുകളും ബിയർ പാർലറുകളും ക്ലബ്ബുകളും കള്ളുഷാപ്പുകളും അനുവദനീയമായ സമയത്ത് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതും ഉറപ്പാക്കും.

അഡീഷണൽ എക്‌സൈസ് കമ്മീഷണർ(എൻഫോഴ്‌സ്‌മെൻറ്)ക്കാണ് സ്‌പെഷ്യൽ ഡ്രൈവിന്റെ ചുമതല. എൻഫോഴ്‌സ്‌മെൻറ് നടപടികൾ ഏകോപിപ്പിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ദുരുദ്ദേശത്തോടെ നൽകുന്ന വിവരങ്ങളിൽ സാധാരണക്കാർ പരിശോധനയ്ക്ക് വിധേയരാകുന്ന സ്ഥിതി പരമാവധി ഒഴിവാക്കണം. അടിയന്തിര സ്വഭാവമില്ലാത്ത അറിയിപ്പുകളിൽ പ്രാഥമികമായ അന്വേഷണം നടത്തി മാത്രമേ എൻഫോഴ്‌സ്‌മെൻറ് പാർട്ടി പുറപ്പെടാൻ പാടുള്ളൂവെന്നും നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതവും ദുരന്ത രഹിതവുമായ ഓണം ഉറപ്പാക്കാൻ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥരും ഊർജിതമായി പരിശ്രമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.