April 24, 2024

Login to your account

Username *
Password *
Remember Me

ദേശീയപാത വികസനം: പ്രതിസന്ധികളെ അതിജീവിച്ച് സർക്കാർ മുന്നോട്ടു നീങ്ങുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തിൽ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ ആറു വർഷം കൊണ്ട് ദേശീയപാത വികസനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എൻഎച്ച് 966), കൊച്ചി, മൂന്നാർ, തേനി (എൻഎച്ച് 85), കൊല്ലം, ചെങ്കോട്ട (എൻഎച്ച് 744) ദേശീയപാതകളുടെ വികസനം ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ വന്നതുതന്നെ സർക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ്. തലസ്ഥാനനഗരത്തിന്റെ വികസനത്തിന് വലിയ തോതിൽ ഉതകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിർണ്ണായകനേട്ടമാണ്.

ദേശീയപാത 66ന്റെ വികസനത്തിനായി 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 1065 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കലാണ് പൂർത്തിയാക്കിയത്. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66ന്റെ ഭാഗമായുള്ള 11,571 കോടിയുടെ ആറ് പദ്ധതികളാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആകെ 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് തയ്യാറാക്കിയത്. 2022 ജൂലൈ 16 ന്റെ കണക്കനുസരിച്ച് 19,878 കോടി രൂപ വിതരണം ചെയ്തു. ദേശീയപാത 66ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതിൽ 15 റീച്ചിൽ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് റീച്ചിൽ അവാർഡ് ചെയ്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുന്നു. അരൂർ - തുറവൂർ സ്‌ട്രെച്ചിൽ എലവേറ്റഡ് ഹൈവേ നിർമിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്. 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സർക്കാർ ചെലവഴിച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിന്റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പരമാവധി നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്തത്. ദേശിയപാതയിൽ 125 കിലോമീറ്റർ ഒരു വർഷത്തിനകം വികസനം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്. കഴക്കൂട്ടം ഫ്‌ളൈ ഓവർ ഒക്ടോബറിൽ തുറക്കാൻ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാഹി-തലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാർച്ചിൽ പൂർത്തിയാകും. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് തുറക്കുന്ന സമയം പെട്ടെന്നുതന്നെ അറിയിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.