ദില്ലി: ഇന്ത്യ-യുഎസ് തീരുവ തർക്കത്തിൽ പ്രതികരണവുമായി അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വിഷയത്തിൽ ഇന്ത്യയും അമേരിക്കയും ഉന്നതതലത്തിൽ നേരിട്ട് ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് തുളസി പറഞ്ഞു. ദില്ലിയിൽ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ വാർഷിക റെയ്‌സിന പരിപാടിക്കിടെ എഎൻഐയോട് സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയും യുഎസും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവായി കാര്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയുടെയും ജനതയുടെയും താൽപര്യങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുന്നു. യുഎസ് പ്രസിഡന്റ് ട്രംപ് അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും അമേരിക്കൻ ജനതയുടെയും താൽപ്പര്യങ്ങൾക്കുമായി പ്രവർത്തിക്കുന്നു. സാമാന്യബുദ്ധിയുള്ളവരും പരിഹാരങ്ങൾ കാണാൻ ശേഷിയുള്ളവരുമായ രണ്ട് നേതാക്കൾ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയിൽ അതീവ താൽര്യമുള്ളതിനാൽ താൻ ആവേശത്തിലാണെന്നും തുളസി പറഞ്ഞു.
മഹാഭാരതത്തിൽ വ്യക്തിപരവും തൊഴിൽപരവുമായ പ്രതിസന്ധി ഘട്ടങ്ങളിൽ ഭഗവാൻ കൃഷ്ണൻ അർജുനന് നൽകിയ ഉപദേശങ്ങളിൽ നിന്നാണ് താൻ ശക്തിയും മാർഗനിർദേശവും നേടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധമേഖലകളിൽ സേവനമനുഷ്ഠിക്കുമ്പോൾ നമ്മൾ നേരിടുന്ന വെല്ലുവിളികൾ എന്തുതന്നെയായാലും, ഏറ്റവും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഞാൻ ഭഗവാൻ കൃഷ്ണൻ അർജുനന് നൽകിയ ഭഗവദ്ഗീതയിലെ ഉപദേശങ്ങളാണ് ആശ്രയിക്കുന്നതെന്നും ഗബ്ബാർഡ് പറഞ്ഞു. ഞായറാഴ്ച ഗബ്ബാർഡ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി.