April 26, 2024

Login to your account

Username *
Password *
Remember Me

സ്കൂളുകളുടെ മുഴുവൻ സമയ പ്രവർത്തനം: പൊതു വിദ്യാഭ്യാസ മന്ത്രി അദ്ധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു

Full-time operation of schools: The Minister of Public Instruction convened a meeting of teachers' unions Full-time operation of schools: The Minister of Public Instruction convened a meeting of teachers' unions
ഫെബ്രുവരി 21 മുതൽ സ്കൂളുകൾ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്ന് നിർദേശം നൽകുമെന്ന് മന്ത്രി അറിയിച്ചു.
1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയം നടത്തുന്നതാണ്. മൂല്യനിര്‍ണ്ണയത്തിന്‍റെ സമീപനം നിശ്ചയിക്കുന്നതിന് എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തി. 1 മുതല്‍ 9 വരെ ക്ലാസ്സുകള്‍ മാര്‍ച്ച് വരെ നടത്തുകയും ഏപ്രില്‍ മാസത്തില്‍ മുല്യനിര്‍ണ്ണയം നടത്തുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യും.
സ്കൂള്‍ തലത്തില്‍ പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എന്നിവ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതാണ്.
പാഠ്യപദ്ധതി വിഭാവനം ചെയ്തിരിക്കുന്ന പഠനാനുഭവങ്ങള്‍ പരമാവധി വിനിമയം ചെയ്യുന്നതിന് പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. പാഠഭാഗങ്ങള്‍ തീർക്കാൻ കർമപദ്ധതി തയ്യാറാക്കണം.
മുഴുവന്‍ സമയ ക്ലാസ്സുകള്‍ തുടങ്ങുന്നതിനാല്‍ അതിന് പുറമെയായി അധ്യാപകര്‍ക്ക്‌ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിർബന്ധമല്ല . എന്നാല്‍ അസുഖംമൂലം ക്ലാസ്സില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പിന്തുണ നല്‍കേണ്ടതാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിക്കുന്നതു മൂലം കുട്ടികളുടെ ഇടയില്‍ മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ തന്നെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
പ്രധാന വിഷയങ്ങളില്‍ പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്ന് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് നികത്താൻ പ്രത്യേക നടപടികൾ വേണം. ബ്രിഡ്ജ് മെറ്റീരിയൽസ് ഉൾപ്പെടുത്തിയും വ്യക്തിഗത പിന്തുണ നൽകിയും കുട്ടികളെ സഹായിക്കേണ്ട ഉത്തരവാദിത്തം അധ്യാപകർക്ക് ഉണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം, പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്കുള്ള അധിക പിന്തുണ, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക കരുതല്‍, പൊതു പരീക്ഷ അഭിമുഖീകരിക്കുന്ന കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇടപെടല്‍, അധ്യാപകരുടെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥ, ഓണ്‍ലൈന്‍ ഡിജിറ്റല്‍ ക്ലാസുകള്‍, 1 മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ എന്നീ വിഷയങ്ങളിേന്മേല്‍ അധ്യാപക സംഘടനാ പ്രതിനിധികൾ അഭിപ്രായം അറിയിച്ചു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അധ്യാപക സംഘടനകളുടെ നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും അധ്യാപകരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നും, പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ-ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്, ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ സമയ ക്ലാസ്സ് തുടങ്ങുമ്പോഴുള്ള കാര്യങ്ങള്‍ എന്നിവ തുടങ്ങി അധ്യാപക സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. പൊതു പരീക്ഷയുമായി ബന്ധപ്പെടുത്തി നിശ്ചയിച്ചിരിക്കുന്ന ഫോക്കസ് ഏരിയ, പരീക്ഷാ തീയതി എന്നിവയില്‍ നിലവിലെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുന്നതിന് എല്ലാ അധ്യാപക സംഘടനകളുടേയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു. അക്കാദമിക രംഗത്ത് ഗുണമേന്മയ്ക്ക് ഇടിവ് ഉണ്ടാവുകയാണെങ്കില്‍ അത് സമൂഹത്തെ ആകമാനം ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എല്ലാ സംഘടനകളും സ്വാഗതം ചെയ്തു. പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വന്നാൽ അവധി ദിവസങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താമെന്ന് അധ്യാപക സംഘടനാ പ്രതിനിധികൾ ഉറപ്പു നൽകി. ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗം നേരിട്ടും ക്യു ഐ പി ഇതര അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും യോഗം ഓൺലൈനായുമാണ് വിളിച്ചു ചേർത്തത്. നാൽപതിലധികം സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
എന്‍.റ്റി. ശിവരാജന്‍, KSTA, എം. സലാഹുദ്ദീന്‍, KPSTA,എന്‍. ശ്രീകുമാര്‍, AKSTU,അബ്ദുള്‍ കരീം പടുകുണ്ടില്‍, KSTU,പി.എസ്. ഗോപകുമാര്‍, NTU,ഹരീഷ് കടവത്തൂര്‍, KSTC,പി.എം. രാജീവ്, KPTA,എം. തമീമുദ്ദീന്‍, KAMA, മുഹമ്മദാലി പി.എം., KSTF എന്നിവർ ക്യു ഐ പി അധ്യാപക സംഘടനകളുടെ യോഗത്തിൽ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍(ജനറൽ ) സി.എ. സന്തോഷ് ,അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) എം. കെ. ഷൈന്‍മോന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
Rate this item
(0 votes)
Last modified on Thursday, 17 February 2022 12:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.