ബജറ്റില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാര മേഖല. ഉണങ്ങിയ പഴങ്ങളുടെ ആരോഗ്യ നേട്ടങ്ങള്‍ കണക്കിലെടുത്ത് അവയുടെ ചരക്ക് സേവന നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നും അവ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്നും രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാരികളുടെ സംഘടനയായ നട്ട്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൗണ്‍സിലിന്‍റെ കണക്കനുസരിച്ച്, രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ച 18 ശതമാനം ആണ്. 2029 ആകുമ്പോഴേക്കും ഇത് 12 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
വാല്‍നട്ട് കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഇവയുടെ ഇറക്കുമതി തീരുവ കൂട്ടണമെന്നും സംഘടന ആവശ്യപ്പെട്ടു.രാജ്യത്തെ മൊത്തം വാല്‍നട്ട് ഉല്‍പാദനത്തിന്‍റെ 90 ശതമാനത്തിലധികവും കശ്മീരിലാണ് നടക്കുന്നത്. 100 ശതമാനം ഇറക്കുമതി തീരുവ നിലവിലുണ്ടെങ്കിലും ശതമാനാധിഷ്ഠിത നികുതിക്ക് പകരം വാല്‍നട്ടിന് കിലോ അടിസ്ഥാനത്തില്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.വാല്‍നട്ടിന്‍റെ ഇറക്കുമതി തീരുവ കിലോഗ്രാമിന് 35 രൂപയില്‍ നിന്ന് 150 രൂപയായി ഉയര്‍ത്തണമെന്നാണ് ആവശ്യം. നിലവില്‍, ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ ചിലിയില്‍ നിന്നും യുഎസില്‍ നിന്നും വാല്‍നട്ട് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി വാല്‍നട്ട്, മറ്റ് ഉണക്കിയ പഴങ്ങള്‍ എന്നിവയുടെ ഉല്‍പാദന മേഖലകള്‍ വികസിപ്പിക്കുന്നതിന് സബ്സിഡികള്‍ വര്‍ദ്ധിപ്പിക്കണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഡ്രൈ ഫ്രൂട്ട്സ് ആവശ്യകതയില്‍ പലമടങ്ങ് വളര്‍ച്ചയുണ്ടായിട്ടും, ആഭ്യന്തര ഉല്‍പ്പാദനം അതേ വേഗതയില്‍ മുന്നോട്ട് പോകുന്നില്ലെന്ന് എന്‍ഡിഎഫ്സി ചൂണ്ടിക്കാട്ടി. മറ്റ് വിളകളെ അപേക്ഷിച്ച് ഡ്രൈ ഫ്രൂട്ട്സ് മികച്ച വരുമാനം നല്‍കുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം , ഉല്‍പ്പന്നം തയാറാക്കുന്നതിനുള്ള കാലതാമസം എന്നിവ വെല്ലുവിളികളാണ്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡ്രൈ ഫ്രൂട്ട്സ് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.