ദില്ലി : കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി. ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജൻസി. രണ്ടു ദിവസം ഇഡി കസ്റ്റഡിയിൽ ഫൈസിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് 12 ഇടങ്ങളിൽ പരിശോധന നടന്നത്. കേരളത്തിൽ തിരുവനന്തപുരത്തെ സംസ്ഥാന കമ്മറ്റി ഓഫീസിലും മലപ്പുറത്തെ ഓഫീസിലും പരിശോധന നടന്നു. ഭയപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് എസ്ഡിപിഐ പ്രതികരിച്ചു.
കേരള പൊലീസിനെ അറിയിക്കാതെ ടാക്സി കാറിലടക്കം എത്തിയാണ് ചെന്നൈ, കൊച്ചി ഓഫീസുകളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കേന്ദ്ര സേന പരിശോധനയ്ക്ക് സുരക്ഷ ഒരുക്കി. കേരളത്തിനൊപ്പം ദില്ലിയിലെ ദേശീയ ആസ്ഥാനത്തും ബെംഗളുരു, താനെ, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ജയ്‌പുർ, എന്നിവിടങ്ങളിലും പരിശോധന നടന്നു. പരിശോധന പൂർത്തിയായതിന് പിന്നാലെ മലപ്പുറം,തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ എസ് ഡി പി ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
റെയിഡിനെ ശക്തമായി അപലപിച്ച എസ്ഡിപിഐ ബിജെപി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധമായ നടപടിയെന്നും വിമർശിച്ചു.എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പിഎഫ്ഐയും എസ്‌ഡിപിഐയും ഒന്നാണെന്നാണ് ഇഡി വ്യക്തമാക്കിയിരുന്നു. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാൻ പി എഫ് ഐ ശ്രമിച്ചതിന്റെ ഭാഗമായി ആണ് എസ്‌ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. പിഎഫ്ഐയുെ എസ് ഡിപിയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾ ശേഖരിച്ചെന്നും ഇഡി പറയുന്നു. ഇന്നത്തെ പരിശോധനയുടെ സാഹചര്യത്തിൽ കൂടുതൽ എസ്ഡിപിഐ നേതാക്കളെ അറസ്റ്റു ചെയ്യാനാണ് സാധ്യത.