ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ ലീഡ് ബിജെപിക്കായിരുന്നുവെങ്കിലും മിനിറ്റുകള്‍ കൊണ്ട് തന്നെ ആം ആദ്മിയും ബിജെപിയും ഒപ്പത്തിനൊപ്പം എന്ന നിലയിലെത്തി. ആർ കെ പുരത്തും രോഹിണിയിലുമാണ് ബിജെപി മുന്നില്‍ എത്തിയത്. 10 മണിയോടെ ട്രെൻഡ് വ്യക്തമാകും എന്നാണ് പ്രതീക്ഷ.
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എഎപി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും. ദില്ലിയിൽ ആം ആദ്മി സർക്കാർ തുടരുമെന്നാണ് പ്രതീക്ഷയെന്ന് മനീഷ് സിസോദിയ പറഞ്ഞു. അതേസമയം തോൽവി ഭയന്ന് എ എ പി സ്ഥാനാർത്ഥികളെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.