March 28, 2024

Login to your account

Username *
Password *
Remember Me

മുന്നാക്ക സംവരണം: കോടതി വിധി ഭരണഘടനയുടെ അന്തഃസത്തയോടുള്ള വെല്ലുവിളിയെന്ന് അബ്ദുൽ നാസർ മഅ്ദനി

മുന്നാക്ക സംവരണം: കോടതി വിധി ഭരണഘടനയുടെ അന്തഃസത്തയോടുള്ള വെല്ലുവിളിയെന്ന് അബ്ദുൽ നാസർ മഅ്ദനി.


മുന്നാക്ക സംവരണത്തെ ശരിവെച്ച സുപ്രിം കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി. കോടതി വിധി ഭരണഘടനാ ശിൽപ്പികളോടും ഭരണഘടനയുടെ അന്തഃസത്തയോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


സുപ്രിം കോടതി വിധിയെ വിമർശിച്ച് നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. മുന്നാക്ക സംവരണത്തിലെ കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെപി ഇസ്മായീൽ പറഞ്ഞു. വിധി ഭരണഘടനയുടെ സാമൂഹ്യനീതി തത്വങ്ങൾക്കെതിരാണെന്ന് ജമാഅത്തെ ഇസ്ലാമിയും പ്രസ്താവനയിറക്കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് ശരിവച്ചത്. ജഡ്ജിമാരിൽ അഞ്ചിൽ മൂന്നുപേർ ഭേദഗതിയെ പിന്തുണച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.


മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹരജികളിലാണ് കോടതി വിധിപറഞ്ഞത്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലാണ് പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കി കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികൾ. ചീഫ് ജസ്റ്റിസിനും ജ. രവീന്ദ്ര ഭട്ടിനും പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പാർദിവാല എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നത്.


മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019ൽ കേന്ദ്ര സർക്കാർ ഭരണഘടനാ ഭേദഗതി നടത്തിയത്. എന്നാൽ, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉൾപ്പെടെ പ്രത്യേക വകുപ്പുകൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണെന്നാണ് ഹരജിക്കാർ കോടതിയിൽ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹരജികൾ വിധി പറയാൻ മാറ്റുകയായിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.