പ്രയാഗ്‌രാജ്: കുംഭമേളയുടെ ഭാഗമായ നടപ്പിലാക്കിയ ജനക്കൂട്ട നിയന്ത്രണ തന്ത്രങ്ങൾ ഹോളിയടക്കമുള്ള മറ്റ് വിശേഷ സമയങ്ങളിലും തുടരാൻ റെയിൽവേ. 45 ദിവസങ്ങളിലായി 66 കോടിയോളം ഭക്തര്‍ കുംഭമേളയിൽ പങ്കെടുത്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത്രയും ജനസാഗരം എത്തിയിട്ടും റെയിൽവേക്ക് തിരക്ക് നിയന്ത്രിച്ച് 16,780 ട്രെയിൻ സര്‍വീസുകൾ നടത്താൻ സാധിച്ചിരുന്നു. തുടര്‍ന്നാണ് ഹോളിയിലും മറ്റ് ഉത്സവങ്ങളിലും 60 പ്രധാന സ്റ്റേഷനുകളിൽ ഈ തന്ത്രം നടപ്പിലാക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. പ്രയാഗ്‌രാജ് റെയിൽവേ ഡിവിഷൻ റെക്കോർഡ് യാത്രക്കാരെയാണ് സ്വികരിച്ചത്. അതായത്, ഏകദേശം അഞ്ച് കോടി തീർത്ഥാടകര്‍ പ്രയാഗ്‌രാജ് റെയിൽവേ ഡിവിഷൻ സ്വീകരിച്ചെന്നാണ് കണക്ക്.
ഹോളി ആഘോഷത്തിനായുള്ള ജനക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ, യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് ഹോളി ഏരിയകൾ നിയന്ത്രിക്കൽ, പ്രവേശന നിയന്ത്രണം, സിസിടിവി നിരീക്ഷണം, ഡിജിറ്റൽ ആശയവിനിമയം തുടങ്ങിയവ കുംഭമേളയുടേതിന് സമാനമായി ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു. ആനന്ദ് വിഹാർ, സൂറത്ത്, ഉദ്ധ്‌ന, പട്‌ന, ന്യൂഡൽഹി തുടങ്ങിയ തിരക്കേറിയ സ്റ്റേഷനുകളിൽ ഹോൾഡിംഗ് ഏരിയകൾ വികസിപ്പിക്കുക, അധിക കാത്തിരിപ്പ് മേഖലകൾ സൃഷ്ടിക്കുക എന്നിവയായിരുന്നു ഉന്നതതല യോഗത്തിലെ പ്രധാന തീരുമാനങ്ങൾ.
മഹാകുംഭമേള മോഡലിന് സമാനമായി നിയന്ത്രിത പ്ലാറ്റ്‌ഫോം ആക്‌സസ് ആണ് ആദ്യ നിയന്ത്രണം, തിരക്ക് തടയുന്നതിന് ഘട്ടം ഘട്ടമായി യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് കയറ്റിവിടും. സിസിടിവി ക്യാമറകളുള്ള മോണിറ്ററിംഗ് സംവിധാനങ്ങൾ ജനക്കൂട്ടം വര്‍ധിക്കുന്നത് തടയാൻ സഹായിക്കും. അതേസമയം റെയിൽവേ ജീവനക്കാരും പൊലീസും തമ്മിൽ വാക്കി-ടോക്കികൾ, തത്സമയ അറിയിപ്പുകൾ, ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വഴി പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കും.
റിസര്‍വേഷൻ വിഭാഗത്തിലെ യാത്രക്കാർക്ക് മാത്രമേ നേരിട്ട് പ്രവേശനം അനുവദിക്കൂ. റിസർവേഷൻ ഇല്ലാത്ത യാത്രക്കാർ ട്രെയിനുകൾ എത്തുന്നതുവരെ ഹോൾഡിംഗ് ഏരിയകളിൽ കാത്തിരിക്കും. ജനസാന്ദ്രതയെ അടിസ്ഥാനമാക്കി സ്റ്റേഷൻ മാസ്റ്റർ ടിക്കറ്റ് വിതരണവും നിയന്ത്രിക്കും. പ്രധാന സ്റ്റേഷനുകളിൽ 20 അടി വീതിയും 40 അടി വീതിയുമുള്ള നടപ്പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ നവീകരണം നടത്തും. റെയിൽവേ ജീവനക്കാർക്ക് പ്രത്യേക ഐഡി കാർഡുകൾ നൽകും. ഏകോപനം വർദ്ധിപ്പിക്കുന്നതിന് യൂണിഫോമുകളും അവതരിപ്പിക്കും. മുൻകരുതൽ നടപടികളിലൂടെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ഉത്സവ സമയങ്ങളിൽ പ്രധാന റെയിൽവേ കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് തടയാനും യാത്ര കൂടുതൽ സുരക്ഷിതമാക്കാനുമാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.