Print this page

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് വീടുകളും മസ്ജിദുകളും തുറന്നുനൽകണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന ‌പാളയം ഇമാമിന്‍റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്‍റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്ത് ഇതാണ് റിയൽ കേരള സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.
'ആറ്റുകാൽ പൊങ്കാല വരുകയാണ്… നിങ്ങൾക്ക് എല്ലാവ‍ർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്തു ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക .. നോമ്പ് ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റും' - ഇന്ന് ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്.
തിരുവനന്തപുരത്ത് പെൺമയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകൾ തുറന്നിടാറുണ്ട്. പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉൾപ്പടെ ഒരുക്കാനുമായി പള്ളിയിലെ പ്രാർത്ഥനകളുടെ സമയക്രമം വരെ മാറ്റാറുണ്ട്. പാളയം മസ്‌ജിദിൽ അംഗ സ്‌നാനം ചെയ്യുന്ന സ്ഥലങ്ങളും ശുചി മുറികളും ഭക്തരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്നു. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവും കുടിവെള്ളവും ശുചിമുറിയും വിശ്രമിക്കാനുള്ള സൗകര്യവും പഴങ്ങളുമെല്ലാം ഇവർ സൗജന്യമായൊരുക്കാറുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam