Print this page

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1017 കോടി അനുവദിച്ചു; ഈ വര്‍ഷം നല്‍കിയത് 7258 കോടി

By September 14, 2022 428 0
തിരുവനന്തപുരം: വികസനത്തിന്‌ വേഗം പകർന്ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതമായി 1017 കോടി രൂപകൂടി സർക്കാർ അനുവദിച്ചു. പഞ്ചായത്തുകൾക്ക്‌ 519 കോടി, ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 36 കോടി, ജില്ലാ പഞ്ചായത്തുകൾക്ക്‌ 262 കോടി, മുനിസിപ്പാലിറ്റികൾക്ക്‌ 103 കോടി, കോർപറേഷനുകൾക്ക്‌ 97 കോടി എന്നിങ്ങനെ ലഭിക്കും. ഇതോടെ സംരക്ഷണ ഫണ്ടിനത്തിൽ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച 3006 കോടി രൂപയും കൈമാറി. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിലെ റോഡിനും കൈമാറി കിട്ടിയ സ്‌കൂളുകൾ, ആശുപത്രികൾ, അങ്കണവാടികൾ ഉൾപ്പെടെ സ്ഥാപനങ്ങളുടെ ആസ്‌തി പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ്‌ ഫണ്ട്‌.

ഈ വർഷം ബജറ്റിൽ പ്രാദേശിക സർക്കാരുകൾക്ക്‌ വിവിധ ഇനങ്ങളിലായി നീക്കിവച്ച 12,903 കോടിയിൽ 7258 കോടിയും കൈമാറി. പൊതുആവശ്യ ഫണ്ടായി 926 കോടിയും സംസ്ഥാന പദ്ധതിയുടെ വിഹിതമായ വികസന ഫണ്ടിനത്തിൽ 1877 കോടിയും നൽകി. ധനകമീഷൻ ശുപാർശയിലെ ഉപാധിരഹിത ഗ്രാന്റായി 325 കോടിയും പത്തുലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരസഭകൾക്കുൾപ്പെടെ അനുവദിക്കുന്ന ഉപാധി അധിഷ്‌ഠിത ഗ്രാന്റായ 1124 കോടിയും കൈമാറി. സാമ്പത്തിക വർഷത്തിന്റെ പകുതിക്കുമുമ്പേ പഞ്ചായത്തുകൾക്ക്‌ 4021 കോടിയും ബ്ലോക്കു പഞ്ചായത്തുകൾക്ക്‌ 540 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക്‌ 1044 കോടിയും മുനിസിപ്പാലിറ്റികൾക്ക്‌ 796 കോടിയും കോർപറേഷനുകൾക്ക്‌ 857 കോടിയും നൽകി.

ആറാം സംസ്ഥാന ധന കമീഷൻ ശുപാർശപ്രകാരമായിരുന്നു ഈ വർഷത്തെ പ്രാദേശിക സർക്കാരുകളുടെ റോഡ്‌, റോഡിതര സംരക്ഷണ ഫണ്ട്‌ വിഭജിച്ച്‌ ബജറ്റ്‌ വിഹിതത്തിൽ ഉൾക്കൊള്ളിച്ചത്‌. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച്‌ ഫണ്ടിൽ കുറവുള്ളതായി തദ്ദേശ സ്ഥാപനങ്ങൾ പരാതി ഉയർത്തി. തുടർന്ന്‌‌ 2020–-21ലെ അനുപാതത്തിൽ പുനക്രമീകരിച്ചാണ്‌ ഫണ്ട്‌ വിതരണം. ധന കമീഷൻ ശുപാർശ അടുത്തവർഷം നടപ്പാക്കും.
Rate this item
(0 votes)
Author

Latest from Author