Print this page

പറഞ്ഞ വാഗ്ദാനം നിറവേറ്റി എം.എ യൂസഫലി; ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി 15 കോടിയുടെ പുതിയ മന്ദിരം

MA Yousafali fulfilled the said promise; 15 crore new building for mothers at Gandhi Bhavan MA Yousafali fulfilled the said promise; 15 crore new building for mothers at Gandhi Bhavan
മൂന്ന് നിലയില്‍ ഒരുക്കിയ മന്ദിരത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നത് നിര്‍ധനരായ മൂന്ന് അമ്മമാരെന്ന് പ്രഖ്യാപനം
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാര്‍ക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാന്‍ താന്‍ നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരം സന്ദര്‍ശിക്കുവാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എത്തി.
ഗാന്ധിഭവന്‍ പുതിയ മന്ദിരം സ്ഥിതി ചെയ്യുന്ന അങ്കണത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹത്തെ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, ട്രസ്റ്റി പ്രസന്നാ രാജന്‍, വൈസ് ചെയര്‍മാന്‍ പി.എസ്. അമല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചു. ഗാന്ധിഭവന്‍ ഭാരവാഹികള്‍ക്കൊപ്പം കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പാവപ്പെട്ട മൂന്ന് അമ്മമാര്‍ ചേര്‍ന്നായിരിക്കും ഉദ്ഘാടനം നിര്‍വ്വഹിക്കുക എന്നറിയിച്ചു.
അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണെന്നും തന്റെ ഉമ്മ പറഞ്ഞിട്ടുള്ളത് പോലെ അമ്മമാരെ നോക്കണമന്നത് തന്റെ കടമയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യമായി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അമ്മമാരെ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചു. 15 പേര്‍ മാത്രമേ ഇവിടെ വിവാഹം കഴിക്കാത്ത അമ്മമാരുള്ളു. ബാക്കിയെല്ലാവരും മക്കളാലുപേക്ഷിച്ചവരാണ്.
അവരെയോര്‍ത്ത് പല രാത്രികളിലും ഉറങ്ങാനായില്ല. ഗാന്ധിഭവനിലെ സ്ഥലപരിമിതിയും ബോദ്ധ്യപ്പെട്ടു. പാവപ്പെട്ട അമ്മമാര്‍ ജീവിതസായന്തനത്തില്‍ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനില്‍ ഒരു മന്ദിരം നിര്‍മ്മിച്ചു നല്‍കണമെന്ന് തീരുമാനിച്ചത്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന എത്രയോ പേരുണ്ട് ഞാനടക്കം. ഞാന്‍ ലോകത്തില്‍ എവിടെയായാലും എന്റെ ഉമ്മാനെ കാണാന്‍ പോകാറുണ്ട്. രണ്ട് മാസത്തിനടയ്ക്ക് പോയി ഉമ്മയേയും ഉപ്പയേയും കണ്ടിരുന്നു. അബുദാബിയില്‍ വന്ന് താമസിക്കാന്‍ പറയും. എന്നും ഓഫീസിലേക്ക് പോകുമ്പോള്‍ ഉമ്മയുടെ നെറുകയില്‍ ഉമ്മവച്ചിട്ടാണ് ഞാന്‍ പോകാറുള്ളത്- അദ്ദേഹം പറഞ്ഞു.
'പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആദ്യം പറഞ്ഞു തന്നത് ഉമ്മയാണ്. എന്റെ ഉമ്മ ഒരുപാട് രാജ്യത്ത് ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്ത മാതാവാണ്. ഞാന്‍ ഉമ്മയെ മിസ് ചെയ്യുന്നുണ്ട്. ഇന്നും ഞാന്‍ എന്നാലാവുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ ചെയ്യാറുമുണ്ട്, ഒരുപാട് പേര്‍ എന്നെ കുറ്റപ്പെടുത്താറുമുണ്ട്. എന്നെ വ്യക്തിപരമായി അക്രമിക്കുന്ന ഒരുപാട് സോഷ്യല്‍ മീഡിയയുമുണ്ട്.അതിനെ ഒന്നും ഞാന്‍ മുഖവിലക്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളെ നന്നായി ബോദ്ധ്യപ്പെടുത്തണം. മക്കളുപേക്ഷിക്കുന്ന അമ്മമാരുടെ അവസ്ഥ കഷ്ടമാണെന്നും അത്തരം നീചമായ സംസ്‌കാരം സമൂഹം ശീലിക്കുന്നത് ആശങ്കാജനകമാണെന്നും വികാരനിര്‍ഭരനായി യൂസഫലി പറഞ്ഞു. ഞാന്‍ കെട്ടിടം പണിതതിന്റെ പേരില്‍ അമ്മമാരെ ഇവിടെ കൊണ്ട് തള്ളാമെന്ന ചിന്ദാഗതിയും ആര്‍ക്കും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനഞ്ചു കോടിയോളം തുക മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നുനില മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പൊതുവായ പ്രാര്‍ത്ഥനാഹാള്‍ കൂടാതെ മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാളുകള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറി, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെ മികച്ച രീതിയില്‍ നിര്‍മ്മിച്ച ഈ മന്ദിരത്തില്‍ 300 അഗതികള്‍ക്ക് സുഖസൗകര്യങ്ങളോടെ വസിക്കുവാനാകും.
ഇതിലേക്കാവശ്യമായ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. എല്ലാം എം.എ. യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. ഇതു കൂടാതെ ആറ് വര്‍ഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴരകോടിയിലധികം രൂപയുടെ സഹായങ്ങളും യൂസഫലി ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. പുതിയ മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam