Print this page

ഓണക്കിറ്റ്‌ വിതരണം ഇന്നുമുതൽ ; 87 ലക്ഷം കാർഡുടമകൾക്ക് ആനുകൂല്യം

പട്ടം സ്വദേശി പി സാവിത്രി മുഖ്യമന്ത്രിയിൽനിന്ന്‌ ആദ്യ കിറ്റ്‌ ഏറ്റുവാങ്ങുന്നു പട്ടം സ്വദേശി പി സാവിത്രി മുഖ്യമന്ത്രിയിൽനിന്ന്‌ ആദ്യ കിറ്റ്‌ ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: ജനങ്ങളുടെ മനസ്സ്‌ എന്താണെന്ന്‌ അറിയാവുന്ന സർക്കാരാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനസ്സിലുള്ള കാര്യങ്ങൾ ‌പ്രാവർത്തികമാക്കുമ്പോൾ വലിയതരത്തിലുള്ള ആശ്വാസം കേരളത്തിലെ ഓരോ പൗരനും ഉണ്ടാകും. ആ സംതൃപ്‌തിയാണ്‌ ഓണക്കിറ്റിന്റെ കാര്യത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളി ഹാളിൽ സൗജന്യ ഓണക്കിറ്റ്‌ വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെയാണ്‌ രാജ്യം കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ ജനങ്ങൾക്ക്‌ പരമാവധി ആശ്വാസംപകരുന്ന നിലപാടാണ്‌ കേരളം സ്വീകരിക്കുന്നത്‌. എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ്‌ പ്രധാനം.

രണ്ടുവർഷം സംസ്ഥാനത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താൻവേണ്ടി മാത്രം ചെലവഴിച്ചത്‌ 9702.46 കോടിയാണ്‌. നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക്‌ നൽകിയത്‌ 5210 കോടിയും. പൊതുവിതരണമേഖലയ്‌ക്കായി ഈ ബജറ്റിൽ 2063 കോടി വകയിരുത്തി. വിപണിയിൽ സജീവമായി ഇടപെട്ട്‌, ഉത്സവകാലത്ത്‌ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. വിശപ്പുരഹിത കേരളമെന്ന എൽഡിഎഫ്‌ വാഗ്‌ദാനം അക്ഷരംപ്രതി യാഥാർഥ്യമാക്കുകയാണ്‌ സർക്കാർ. 425 കോടി രൂപ ചെലവഴിച്ചാണ് 87 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് ലഭ്യമാക്കുന്നത്. സന്തോഷത്തിന്റെയും സമൃദ്ധിയുടേതുമായി ഈ ഓണക്കാലം മാറട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Rate this item
(0 votes)
Author

Latest from Author