Print this page

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബന്‍ അബാസഡര്‍

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ക്യൂബന്‍ അംബാസഡര്‍ അലജാന്ദ്രോ സിമന്‍കാസ് മാരിന്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര്‍ അഭിനന്ദിച്ചു. കോവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര്‍ വിവരിച്ചു. പ്രാഥമികാരോഗ്യ തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ചത്. കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ്. കോവിഡ്, നിപ തുടങ്ങിയ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണ്. ആരോഗ്യ രംഗത്ത് സഹകരിക്കാന്‍ പറ്റുന്ന മേഖലയില്‍ സഹകരിക്കുന്നതാണ്. കുടുംബ ഡോക്ടര്‍ പദ്ധതി, റഫറല്‍ സംവിധാനങ്ങള്‍, വാക്‌സിന്‍, മരുന്ന് ഉദ്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹകരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

കോവിഡ്, നിപ, മങ്കിപോക്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്ന വിധം മന്ത്രി വീണാ ജോര്‍ജ് വിവരിച്ചു. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ത്രിതല സംവിധാനത്തിലൂടെയാണ് ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നത്. ഫീല്‍ഡ്തല പ്രവര്‍ത്തകര്‍ മുതലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എപ്പോഴും കര്‍മ്മനിരതരായി ആരോഗ്യ മേഖലയ്ക്ക് ഒപ്പം തന്നെയുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. വേണു രാജാമണി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Rate this item
(0 votes)
Author

Latest from Author