Print this page

തൊഴിലാളിമേഖലയിൽ വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടപ്പിലാക്കും: മന്ത്രി വി ശിവൻകുട്ടി

By September 30, 2022 234 0
തിരുവനന്തപുരം: സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തൊഴിലാളി മേഖലയിൽ മയക്കുമരുന്നു ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക ലക്ഷ്യമിട്ട് വിപുലമായ ലഹരിവിരുദ്ധ പ്രചാരണ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി.

എല്ലാ വിഭാഗം തൊഴിലാളികൾക്കിടയിലും ഇത് സംബന്ധിച്ച് വ്യാപകമായ പ്രചാരണ പരിപാടികളും നേരിട്ടുള്ള ഇടപെടലുകളും നടത്തും. ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ട ആവശ്യകതകളെകുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്ന് വരെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലഹരിമുക്ത കേരളം ക്യാമ്പയിൻ വകുപ്പ് തലത്തിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ വരുന്ന തൊഴിൽ , ഇൻഡസ്ട്രീസ് ട്രെയിനിംഗ്, എംപ്ലോയ്‌മെന്റ് , ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പുകളും 16 തൊഴിലാളി ക്ഷേമനിധി ബോർഡുകളും , ഒഡേപെക്, കേസ്, കിലേ തുടങ്ങിയവയും ഒന്നു ചേർന്ന് ഇതിനായി ശക്തമായ കർമ്മപരിപാടികൾ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ഉടൻ സംസ്ഥാനതല- ജില്ലാ തല ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപകമായ ക്യാമ്പയിൻ നടത്തുകയും ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകളിൽ നേരിട്ടെത്തി ഇതു സംബന്ധിച്ച ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്യും. ലഹരിവിമുക്ത പ്രചാരണ പരിപാടികളുടെ ഭാഗമായി ഐ ടി ഐകളിൽ പ്രത്യേക പി ടി ഐ മീറ്റിംഗുകളും അസംബ്ലിയും ചേരും. ഐ ടി ഐ വിദ്യാർത്ഥികൾക്കും, തൊഴിലാളികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ പ്രചാരണ പരിപാടികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ഏകോപനത്തിനുമായി തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷനായും ലേബർ കമ്മിഷണർ ഡോ കെ വാസുകി ഉപാദ്ധ്യക്ഷനായും വകുപ്പ് തല സമിതി രൂപീകരിച്ചു. തൊഴിലും നൈപുണ്യവും വകുപ്പിലെ ഉന്നതോദ്യോഗസ്ഥർ പങ്കെടുത്തു
Rate this item
(0 votes)
Last modified on Friday, 30 September 2022 06:48
Author

Latest from Author