ദുബൈ: ഇന്ത്യയിൽ നിന്നുള്ള ഓപറേഷൻ സിന്ദൂർ പ്രതിനിധി സംഘം ഇന്ന് യുഎഇയിലെത്തും.`ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുക എന്ന സുപ്രധാന ദൗത്യത്തിനായാണ് സംഘം യുഎഇയിൽ എത്തിച്ചേരുന്നതെന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശിവസേന എംപി ശ്രീകാന്ത് ഏകനാഥ് ഷിൻഡേയാണ് യുഎഇയിലേക്കുള്ള സംഘത്തെ നയിക്കുന്നത്. സംഘത്തിൽ ഇടി മുഹമ്മദ് ബഷീർ എംപി, ബാൻസുരി സ്വരാജ് എംപി, അതുൽ ഗാർഗ് എംപി, സാംസിത് പാത്ര എംപി, മനൻകുമാർ മിശ്ര എംപി, മുൻ പാർലമെന്റ് അംഗം എസ് എസ് അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ഛിനോയ് എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ആന്തരിക പ്രതിരോധ പ്രവർത്തനങ്ങൾ, സുരക്ഷാ നയം, ഭരണഘടനാപരമായ പ്രതിബദ്ധതകൾ എന്നിവയെക്കുറിച്ച് വ്യക്തതയോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 59 എംപിമാർ, മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കുമാണ് സഞ്ചരിക്കുന്നത്. ഏഴ് സംഘങ്ങളാണ് ഇതിന്റെ ഭാഗമാകുന്നത്.