Print this page

ക്ലിനിക്കല്‍ എപ്പിഡെമോളജി ദ്വിദിന ദേശീയ സമ്മേളനം ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

A two-day National Conference on Clinical Epidemiology was inaugurated by the Health Minister A two-day National Conference on Clinical Epidemiology was inaugurated by the Health Minister
തിരുവനന്തപുരം: കേരളാ ആരോഗ്യസര്‍വകലാശാല സംഘടിപ്പിച്ച ക്ലിനിക്കല്‍ എപ്പിഡെമോളജി ദ്വിദിന ദേശീയ സമ്മേളനവും ശില്പശാലയും ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസര്‍വകലാശാല നടത്തുന്ന ഗവേഷണങ്ങള്‍ക്കു പരമാവധി സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഓരോ സര്‍വകലാശാലയ്ക്കും ഗവേഷണഫലങ്ങള്‍ പ്രവര്‍ത്തിപഥത്തിലെത്തിക്കുന്നതിനുള്ള ട്രാന്‍സലേഷണല്‍ റിസര്‍ച്ച് നടത്താന്‍ 20കോടിരൂപ വീതം നല്‍കാന്‍ ബഡ്ജറ്റില്‍ തീരുമാനിച്ചത് ആരോഗ്യസര്‍വകലാശാലയ്ക്കും പ്രയോജനപ്പെടുന്നതാണ്. ആരോഗ്യമേഖലയില്‍ മെഡിക്കല്‍കോളേജുകളിലും വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലുമൊക്കെയുള്ള വിവരശേഖരങ്ങള്‍ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യദിനത്തില്‍ ഡോ വി വി രാമന്‍കുട്ടി, ഡോ പ്രതാപ് തരിയന്‍, ഡോ ശ്രീകുമാരന്‍ നായര്‍, ഡോ കെ ആര്‍ തങ്കപ്പന്‍, ഡോ എം നരേന്ദ്രനാഥന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ഐ സി എം ആര്‍ മദ്രാസ് ഡയറക്ടര്‍ ഡോ മനോജ് മുര്‍ഹേക്കര്‍ കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് അവസരത്തിനൊത്തുയരാനും ലോകത്തിനു മാതൃകയാകാനും സാധിച്ചുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സഹിതം സമര്‍ത്ഥിച്ചു. കോവിഡ് നിയന്ത്രണത്തിന്‍റെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രൊഫ ഡോ പ്രതാപ് തരിയന്‍ (സി എം സി വെല്ലൂര്‍) വിശദമായി പ്രതിപാദിച്ചു. ദേശീയ വാക്സിന്‍ ഉപദേശക സമിതി അധ്യക്ഷന്‍ ഡോ നരേന്ദ്ര അറോറ കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വാക്സിന്‍ നിര്‍മ്മാതാക്കളും അക്കാദമിക് വിദഗ്ധരും ചേര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വാക്സിന്‍വഴിയുള്ള രോഗപ്രതിരോധം ഉറപ്പുവരുത്തിയെന്ന് അനുസ്മരിച്ചു. തുടര്‍ന്ന് വാക്സിന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. ഇന്ത്യയില്‍ 92 ശതമാനം ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കി. മൂക്കിലൂടെ നല്‍കുന്ന പുതിയ വാക്സിനുകളുടെയും എം ആര്‍ എന്‍ എ വാക്സിനുകളും അധികം വൈകാതെ നല്‍കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരേയിനം വാക്സിനുപകരം വിവിധ ബ്രാന്‍റുകളിലുള്ള വാക്സിനുകള്‍ കൂടുതല്‍ ഫലപ്രദമാകും. വാക്സിന്‍ ഉപയോഗത്തില്‍ ഭയാശങ്കകള്‍ വേണ്ടെന്നും നിരവധി ബൂസ്റ്റര്‍ഡോസുകള്‍ക്കു പകരം നിശ്ചിതഎണ്ണം വാക്സിനുകള്‍ എടുക്കുന്നത് പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിലെ ജനങ്ങളില്‍ രോഗാതുരതയും വാക്സിന്‍റെ ഉപയോഗവും മൂലം ലഭിച്ച പ്രതിരോധശക്തി രോഗത്തെ ഫലപ്രദമായി നേരിടാന്‍ സഹായിച്ചുവെന്നും ഡോ നരേന്ദ്ര അറോറ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷനായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാതോമസ് ഐ എഎസ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ കലാകേശവന്‍, ഡോ രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam