ന്യൂ ജേഴ്‌സി: സൂര്യനിൽ നിന്നുള്ള അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഊർജ്ജപ്രവാഹമായ സൗര കൊടുങ്കാറ്റുകൾ അഥവാ സൗരവാതങ്ങളുടെ ഉറവിടം സംബന്ധിച്ചുള്ള ഗവേഷണത്തിൽ ശാസ്ത്രലോകത്തിന് നിർണായകമായ മുന്നേറ്റം. ന്യൂ ജേഴ്‌സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനത്തിൽ സൗര കൊടുങ്കാറ്റുകൾ സൃഷ്‍ടിക്കുന്ന കാന്തിക ശക്തികളുടെ ഉറവിടം ഗവേഷകർ തിരിച്ചറിഞ്ഞു. സൂര്യന്റെ ആഴത്തിലുള്ള 'ടാക്കോക്ലൈൻ' എന്ന സൂക്ഷ്‍മ പാളിയിലാണ് ഈ ശക്തമായ കാന്തിക പ്രതിഭാസങ്ങൾ ആരംഭിക്കുന്നത് എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സയന്‍റിഫിക് റിപ്പോർട്ട് എന്ന ജേർണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 200,000 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന 'ടാക്കോക്ലൈൻ', സൂര്യന്‍റെ കോൺവെക്ഷൻ മേഖലയും റേഡിയേറ്റീവ് മേഖലയും തമ്മിലുള്ള അതിർത്തിപ്രദേശമാണ്. ഈ മേഖലയിൽ ഉണ്ടാകുന്ന ഭ്രമണ വ്യത്യാസങ്ങൾ ചാർജ് ചെയ്ത പ്ലാസ്‍മയിൽ ശക്തമായ ഷിയറിംഗ് ചലനങ്ങൾ സൃഷ്‍ടിക്കുന്നു. ഈ ചലനങ്ങൾ കാന്തിക ഫീൽഡുകൾ ശക്തിപ്പെടുത്തുകയും പിന്നീട് സോളാർ ഫ്ലെയറുകളായും കൊറോണൽ മാസ് എജക്ഷനുകളായും പുറത്തേക്കു പൊട്ടിത്തെറിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
നാസയുടെ SOHO ഉപഗ്രഹവും GONG ദൂരദർശിനി ശൃംഖലയും ശേഖരിച്ച മൂന്ന് ദശാബ്‍ദങ്ങളിൽ അധികം ദൈർഘ്യമുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്‌തു. സൂര്യന്‍റെ ഉപരിതലത്തിൽ കാണപ്പെടുന്ന ചെറിയ തരംഗങ്ങളിലൂടെ ആഴത്തിലുള്ള ചലനങ്ങളെ കണ്ടെത്താൻ കഴിയുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പഠനം നടന്നത്. ടാചോക്ലൈനിലെ പ്ലാസ്‍മയുടെ ഭ്രമണ പാറ്റേണുകൾ ബട്ടർഫ്ലൈ ആകൃതിയിൽ മാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഓരോ 11 വർഷം നീളുന്ന സൂര്യചക്രത്തിലും സൗര സ്‍പോട്ടുകൾ ഭൂമധ്യരേഖയിലേക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ടതാണ്.

