Print this page

ഡിജിറ്റൽ റീസർവ്വേ ചരിത്രനേട്ടം: മന്ത്രി കെ രാജൻ

സാങ്കേതിക പ്ലാറ്റ്‌ഫോമായ കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ (CORS) പ്രവർത്തനം ആരംഭിക്കുന്നതോടെ ഡിജിറ്റൽ റീസർവ്വേ കൂടുതൽ കൃത്യതയുള്ളതായി മാറുമെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ഇന്റർനെറ്റ് വേഗതയിലെ വ്യതിയാനം, തടസ്സങ്ങൾ എന്നിവ മൂലം ജി.പി.എസിൽ ഉണ്ടാകുന്ന മാറ്റങ്ങളടക്കം പ്രതിരോധിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്‌സർവ്വേ ഡയറക്ടറേറ്റിൽ സ്ഥാപിച്ച കണ്ടിന്യൂസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്ര സ്ഥാപനങ്ങളുടെയും സാങ്കേതിക സംവിധാനങ്ങൾ സന്ദർശിച്ചു പഠനവിധേയമാക്കിയാണ് ഗവൺമെന്റ് ഡിജിറ്റൽ റിസർവേ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഈ രംഗത്ത് രാജ്യത്ത് മാതൃക പരമായ നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നത്. കേരളത്തിലെ റീ സർവ്വേ നടപടികൾ 1960-കളിൽ തുടങ്ങിയെങ്കിലും കാര്യമായ മുന്നേറ്റം ഈ മേഖലയിൽ നടത്താൻ കഴിഞ്ഞില്ല.


ഇതിന് പരിഹാരമായാണ് എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി എന്റെ ഭൂമി പദ്ധതിക്ക് സംസ്ഥാന ഗവൺമെന്റ് രൂപം നൽകിയത്. സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവ്വേ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബൃഹദ് പദ്ധതിയാണിത്. Continuously Operating Reference Station (CORS), Real Time Kinematic (RTK) എന്നീ നൂതന സർവേ ഉപകരണങ്ങൾ ഉപയോഗിച്ച് പൂർണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായാണ് സർവേചെയ്യുന്നത്. ATK മെഷീനുകൾക്ക് യഥാസമയം ശരിയായ ഡാറ്റാ നൽകുന്നതിന് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി 28 COR സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത COR സ്റ്റേഷനുകളെ നിയന്ത്രിക്കുന്നതിനായാണ് തിരുവനന്തപുരം ജില്ലയിലെ സർവേ, ഭൂരേഖ വകുപ്പ് ഡയറക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള CORS കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നത്.


ജിയോസ്‌പേഷ്യൻ ഡാറ്റ ശേഖരണത്തിനും വിതരണത്തിനുമായി കൃത്യവും വിശ്വസനീയവുമായ ഒരുപ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് CORS കൺട്രോൾ സെന്റർ സ്ഥാപിച്ചിട്ടുള്ളത്. ജിയോസ്‌പേഷ്യൽ ഡാറ്റ ആവശ്യമുള്ള എല്ലാ സർക്കാർ വകുപ്പുകൾക്കും ഈ ഡാറ്റ വിനിയോഗിക്കാൻ സാധിക്കുന്നതാണ്. സർവ്വ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് സ്റ്റേഷൻ സ്ഥാപിച്ചത്. ഡിജിറ്റൽ സർവേക്കാവശ്യമായ ഉപകരണങ്ങൾ, സർവ്വേയർ മാരും അസിസ്റ്റന്റുമാരും ഉൾപ്പെടെ 4700 ഉദ്യോഗസ്ഥർ എന്നിവരെ വേഗത്തിൽ നിയമിക്കാനും ആവശ്യമായ പരിശീലനം നൽകുവാനുള്ള നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുകയാണ്. റോബോട്ടിക്‌സ്, ഡ്രോൺ സാങ്കേതികവിദ്യയുടൾപ്പെടെ നിലവിൽ റിസർവ്വേക്കായി വിനിയോഗിക്കും. ഇതിനാവശ്യമായ തുക സംസ്ഥാന ഗവൺമെന്റ് ബജറ്റിൽ നിന്നും അനുവദിച്ചു. ജനകീയമായാണ് പദ്ധതികൾ നടപ്പിലാക്കേണ്ടതെന്ന തിരിച്ചറിവിലാണ് സംസ്ഥാന ഗവൺമെൻറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക സർവേ സഭകൾ എന്ന രീതിയിൽ ഗ്രാമസഭകൾ ചേർന്ന് ജനങ്ങളിൽ അവബോധം ഉണ്ടാക്കിയത്. അതിർത്തി പ്രദേശങ്ങളുടെയും വനമേഖലകളുടെയും കൃത്യമായ ഭൂമിശാസ്ത്രം കൂടുതൽ വ്യക്തമാകുന്നത് പദ്ധതിയുടെ നേട്ടമാണ്. ഇതോടൊപ്പം കേരളപ്പിറവിക്കു മുൻപ് സ്ഥാപിതമായ വകുപ്പ് എന്ന നിലയിൽ സർവ്വേ ഭൂരേഖ വകുപ്പുകളിലെ രേഖകൾ ചരിത്ര വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗവേഷണത്തിനടക്കം സഹായകരമാകുന്ന നിലയിൽ ചരിത്ര മ്യൂസിയം കൂടി സർവ്വേ ഡയറക്ടറേറ്റിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സർവ്വേ ഭൂരേഖാ വകുപ്പ് ഡയറക്ടർ ശ്രീറാം സാംബശിവറാവു ചടങ്ങിൽ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ രാഖി രവികുമാർ, എൻ.ഐ.സി ടെക്‌നിക്കൽ ഡയറക്ടർ മനോജ്, ലാൻഡ് റവന്യൂ അസി. കമ്മീഷണർ സെബിൻ എന്നിവർ സംബന്ധിച്ചു.
Rate this item
(0 votes)
Author

Latest from Author