April 07, 2026

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2159)

സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതിയിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി നെടുകയും കുറുകെയും പിളര്‍ക്കുന്ന ഈ പരിപാടികള്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ശബരിമലയെ കളങ്കപ്പെടുത്തിയശേഷം സര്‍ക്കാരിന്റെ മൗനസമ്മതത്തോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ബിജെപിക്കു മുഖംരക്ഷിക്കാനുള്ള പിടിവള്ളിയാണ് അയ്യപ്പജ്യോതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാറിന്റെ വര്‍ഗീയ മതിലിന് ബദലായി നടപ്പാക്കുന്ന അയ്യപ്പജ്യോതി പരിപാടിക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. അത് കേവലമൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പ്രബുദ്ധ കേരളത്തിന് അറിയാമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ വര്‍ഗീയ മതില്‍, സമൂഹത്തില്‍ വലിയ ചേരിതിരിവ് ഉണ്ടാക്കി.

നവോത്ഥാന പ്രസ്ഥാനം, ലിംഗസമത്വം തുടങ്ങി അവര്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അടിയില്‍ ഒളിഞ്ഞിരിക്കുന്നത് തനി വര്‍ഗീയതയാണ്. നവോത്ഥാന മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സാമൂഹിക സംഘടനകളെയും ക്രിസത്യന്‍ മുസ്ലീം ജനവിഭാഗങ്ങളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് മതില്‍ കെട്ടുന്നത്.

ഇവര്‍ നവോത്ഥാന മുന്നേറ്റത്തില്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതു തന്നെ വര്‍ഗീയ മതില്‍ പൊളിയുമെന്നു മുന്നില്‍ കണ്ടാണെന്നു മുല്ലപ്പള്ളി പറഞ്ഞു.

ലിംഗസമത്വത്തിനുവേണ്ടി മതില്‍കെട്ടുന്നവര്‍ തന്നെയാണ് ഡി.വൈ.എസ്.പി കാറിനുമുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ ഭാര്യ വിജിയെ അപമാനിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും തേടി വിജി നടത്തുന്ന സമരം മന്ത്രിക്ക് വെറും തോന്ന്യാസമാണ്.

വര്‍ഗീയ മതിലില്‍ നിന്നു പിന്‍മാറിയ നടി മഞ്ജുവാര്യരെ മറ്റൊരു മന്ത്രി വളരെ മോശമായി അധിക്ഷേപിച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറിയെ കേന്ദ്രകമ്മിറ്റി പുറത്താക്കിയെങ്കിലും പി.കെ ശശി എം.എല്‍.എ എന്ന പീഡകന് കേരളത്തിലെ സി.പി.എം എല്ലാവിധ സംരക്ഷണവും നല്‍കുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തിയതില്‍ സി.പി.എമ്മിന് പങ്കില്ലെന്നു പറയാനാകുമോ? രണ്ടേ മുക്കാല്‍ വര്‍ഷമായി കേരളത്തില്‍ നടന്ന പീഡനക്കേസുകളിലെല്ലാം സി.പി.എമ്മുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തൃശ്ശൂര്‍ എരുമപ്പെട്ടി ഭാഗത്താണ് ഹിമാലയന്‍ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്ന കഴുകനെ അവശനായി പറക്കാന്‍ കഴിയാത്തനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് രാത്രിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പീച്ചിവാഴാനി വന്യജീവിസങ്കേതത്തില്‍ എത്തിച്ചു.

രണ്ടുദിവസത്തോളം ശുശ്രൂഷിച്ച ശേഷം പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത കഴുകനെ നെല്ലിയാമ്പതി ഗോവിന്ദാമലയിലെത്തിച്ചാണ് പറത്തിവിട്ടത്. ശവംതീനികളായ ജിപ്‌സ് ഹിമാലയന്‍സിസ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ കഴുകനെ 2013ല്‍ തൃശ്ശൂര്‍ അകമലയില്‍ കണ്ടെത്തിയിരുന്നു.

തീറ്റതേടി ദിവസം നൂറുകിലോമീറ്ററിലധികം ഈ കഴുകന്‍മാര്‍ പറക്കും. കുഞ്ഞുങ്ങളായാലും ഇവയ്ക്ക് അസാധാരണ വലുപ്പമാണ്. പൂര്‍ണവളര്‍ച്ചയെത്തിയ കഴുകന്റെ ആകെ വലുപ്പം 1.11.2 മീറ്ററാണ്. വടക്കന്‍ പാകിസ്താന്‍, ഭൂട്ടാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലാണ് ഇവയുടെ സ്ഥിരവാസം. പൂര്‍ണവളര്‍ച്ചയെത്തിവ അധികം സഞ്ചരിക്കാറില്ല. കഴുകന്‍കുഞ്ഞുങ്ങള്‍ക്കുള്ള ആകാംക്ഷയാണ് ഇത്രദൂരം പറന്നെത്താന്‍ കാരണമെന്ന് ഈ രംഗത്തെ ഗവേഷകര്‍ പറയുന്നു.

സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ സിപിഎമ്മിലേക്ക്. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തിലും രാജിവെച്ചു.

ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇനി സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും സിബി സാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പദ്ധതി നടപ്പാക്കുകയാണ്.

ഇത് ചെയ്യുന്നത് തങ്ങളല്ല, ബജ്‌രംഗ്ദള്‍ ആണെന്ന് പ്രചരിപ്പിക്കുന്നു. ബിജെപിയും ആര്‍എസ്എസും ബജ്‌രംഗ്ദളും എല്ലാം ഒന്നുതന്നെയാണ്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ബിജെപിയോട് അടുപ്പിക്കാനാവില്ല എന്ന് അമിത് ഷാ മനസ്സിലാക്കി. അതുകൊണ്ട് ഭീഷണിപ്പെടുത്തി അവര്‍ക്കിടയില്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി എന്തുചെയ്യുന്നു എന്നറിയാന്‍ താന്‍ രണ്ടു വര്‍ഷത്തോളം ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ യാത്രചെയ്തു. പേടിയില്ലാതെ നടക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. പത്തനംതിട്ട കുമ്പനാട്ടെ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് (ഐപിസി)യില്‍ സംസ്ഥാന പൊലീസ് അറിയാതെ ഏഴുദിവസം പരിശോധന നടത്തി.

അവരുടെ എഫ്‌സിആര്‍എ അക്കൗണ്ട് റദ്ദാക്കി. കേരളത്തിലെ 180 ന്യൂനപക്ഷ സ്ഥാപനങ്ങളുടെ എഫ്‌സിആര്‍എ റദ്ദാക്കി അവരെ ഭീഷണിപ്പെടുത്തുകയാണെന്നും സിബി സാം പറഞ്ഞു.

അതേസമയം, സംസ്ഥാനസമിതി അംഗം വെള്ളനാട് കൃഷ്ണകുമാര്‍, ഉഴമലയ്ക്കല്‍ ജയകുമാര്‍, ജയകുമാര്‍ തെളിക്കോട്, സുരേന്ദ്രന്‍ വെള്ളനാട്, വി സുകുമാരന്‍ മാസ്റ്റര്‍ എന്നിവരാണ് തിരുവനന്തപുരത്ത് ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. നേരത്തെ സിപിഎം നേതാക്കളായിരുന്നു ഇവര്‍.

അരുവിക്കര തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 35000 വോട്ടുകള്‍ ബിജെപി നേടിയിരുന്നു. ആദ്യമായാണ് ബിജെപി അത്രയും വോട്ടുകള്‍ മണ്ഡലത്തില്‍ നേടിയത്. ആ വോട്ടുകള്‍ നേടാന്‍ കാരണമായത് തങ്ങളുടെ പ്രവര്‍ത്തന ഫലമായാണെന്ന് രാജിവെച്ചവര്‍ അവകാശപ്പെടുന്നു. വരും ദിവസങ്ങളില്‍ തങ്ങളോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം പ്രവര്‍ത്തകരെല്ലാം രാജിവെക്കുമെന്നും ഇവര്‍ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി നിലപാട് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് ഇവര്‍ പറഞ്ഞു. സുപ്രീംകോടതി വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തവരാണ് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പിയുടെ വര്‍ഗീയ നിലപാടാണ് ഇക്കാര്യത്തില്‍ പുറത്തുവന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ബിജെപിയില്‍ ജനാധിപത്യത്തിന്റെ കണിക പോലും തങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും അജണ്ടകള്‍ മാത്രം മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമര പരിപാടികളാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നത്.

വിഷയമുണ്ടായി ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സമിതിയോഗം വിളിച്ചുകൂട്ടി സമൂഹത്തില്‍ സമാധാനം സൃഷ്ടിക്കുന്നതിനുള്ള ഒരു ഇടപെടല്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. മറിച്ച് സമൂഹത്തില്‍ കലാപന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ എരിവ് പകരുന്ന സമീപമനമാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ള നേതാക്കളെപ്പോലും ഇത്തരം യോഗങ്ങളില്‍ അടുപ്പിക്കാനോ സംസാരിക്കാനോ നേതാക്കള്‍ തയ്യാറായില്ല. സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളുമെന്ന രണ്ട് ചേരികളുണ്ടാക്കി കലാപന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇവര്‍ പറഞ്ഞു.

ശബരിമലയ സമരവുമായി ബന്ധപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന സമിതിയിലും ഭാരവാഹികള്‍ക്കിടയിലുമൊക്കെ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സംസ്ഥാന സമിതിയംഗം ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ രാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തിലും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ നേതൃത്വത്തിന് നേരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംസ്ഥാന സമിതിയംഗംങ്ങള്‍ തന്നെ നേതാക്കള്‍ക്കെതിരെ പ്രതിഷേധമുന്നയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ വെള്ളനാട് എസ് കൃഷ്ണകുമാര്‍ അടക്കമുള്ള ബിജെപി സംസ്ഥാന സമിതി നേതാക്കള്‍ ബിജെപി അംഗത്വം രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്.