Print this page

തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ ഒരു കോടി പിഴയും പത്ത് വര്‍ഷം തടവും ശിക്ഷ

ഇനി ആധാര്‍ രേഖ ഇല്ലാത്തവര്‍ക്കാര്‍ക്കും ആധിവേണ്ട. ടെലികോം സ്ഥാപനങ്ങളോ ബാങ്ക് അധികൃതരോ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ ഒരു കോടി രൂപ വരെ പിഴയും ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും നല്‍കാനുള്ള ഭേദഗതിയ്ക്കു കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം. നിയമം ഉടന്‍ പാസാകും.

പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് എടുക്കുമ്പോഴും ഇത് ബാധകമായിരിക്കും. ഈ ആവശ്യങ്ങള്‍ക്കു പാര്‍സ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ മതിയാകും. ഉപയോക്താക്കള്‍ക്ക് നോ യുവര്‍ കസ്റ്റമര്‍ ഫോം പൂരിപ്പിക്കാന്‍, സ്വമേധയാ ആധാര്‍ നമ്പര്‍ നല്‍കാനുള്ള അവസരം നല്‍കും.

സുപ്രീം കോടതിയുടെ വിധിപ്രകാരം ടെലിഗ്രാഫ് ആക്ടിലും പിഎംഎല്‍എയിലും (Indian Telegraph Act and PMLA) ഭേദഗതി വരുത്തുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് ആധാര്‍ നമ്പര്‍ (യുണീക് ഐഡി) പൊതുമുതലുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികള്‍ക്കു മാത്രമേ നിര്‍ബന്ധമായി ആവശ്യപ്പെടാനാകൂ എന്നാണ്.

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. അതേസമയം ആധാര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ആധാറുള്ള കുട്ടികള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഡ് വേണ്ടെന്നു വയ്ക്കാനുള്ള അവസരം നല്‍കാനും സാധ്യതയുണ്ട്.

ഇത്തരത്തില്‍ ഉപേക്ഷിക്കുന്നവരുടെ ബയോമെട്രിക്‌സ് രേഖകളും മറ്റും നീക്കം ചെയ്യും. ബയോമെട്രിക്‌സില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിനു ശ്രമിച്ചാലും ശിക്ഷയ്ക്കു അര്‍ഹരായിരിക്കും. ഇലക്ട്രോണിക് ഒതന്റിക്കേഷന്‍ നടത്താന്‍ ശ്രമിക്കുന്ന ഏജന്‍സികള്‍ക്കു ബയോമെട്രിക് ഡേറ്റ അത്ര പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ല.

ശ്രമിച്ചാല്‍ 50 ലക്ഷം രൂപ പിഴ ഈടാക്കും. ചില സ്ഥാപനങ്ങള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ജനങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് തടയാനും പുതിയ നടപടിയിലൂടെ സാധിക്കും. ഉപയോക്താവിന്റെ അനുമതിയില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കാം. ക്യൂആര്‍ കോഡ് വേരിഫിക്കേഷന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. സമ്മതം വാങ്ങാതെ ആരുടെയെങ്കിലും ഐഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവരെ കാത്തിരിക്കുന്നത് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പിഴയാണ്.

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam