കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മൃഗസംരക്ഷണ മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും മാംസം, പാൽ, മുട്ട ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകർക്ക് സംസ്ഥാനതല അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പാൽ ഉൽപാദനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 14 ശതമാനത്തിലധികം വർധനവുണ്ടായി. 2031-ഓടെ ഈ മേഖലയിൽ ആധുനികമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉൽപാദനക്ഷമതയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും. കേരള ഫീഡ്സ്, പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ, കേരള ചിക്കൻ എന്നിവയുടെ സംയുക്ത പരിശ്രമത്തിലൂടെ മാംസ ഉൽപാദനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മേഖലയിലേക്ക് കടന്നുവരുന്ന വനിതകളെയും യുവ കർഷകരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഠിനാധ്വാനത്തിലൂടെയും ശാസ്ത്രീയമായ പരിപാലന രീതികളിലൂടെയുമാണ് കർഷകർ ഈ നേട്ടങ്ങൾ കൈവരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024ൽ മൃഗസംരക്ഷണ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കർഷകർക്കും ഉദ്യോഗസ്ഥർക്കും മന്ത്രി അവാർഡുകൾ വിതരണം ചെയ്തു.
കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എംഎൽഎ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ എം.സി റേജിൽ, അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, എ.എച്ച് അഡിഷണൽ ഡയറക്‌ടർ സിന്ദു.കെ തുടങ്ങിയവർ പങ്കെടുത്തു.

